ശ്വസന പഥത്തെ ആശ്രയിച്ചാണ് കോവിഡ് രോഗബാധ ഉണ്ടാകുന്നത്. അതുകൊണ്ട്തന്നെ ശ്വാസകോശസംബന്ധമായ അലർജി രോഗമുള്ളവർക്ക് പേടി കൂടാതെ ജീവിക്കുവാൻ സാധ്യമല്ലാത്ത ഒരു സാഹചര്യമാണ് ഇപ്പോൾ ഉളളത്. കോവിഡ് ബാധിച്ചാൽ കാണുന്ന ലക്ഷണങ്ങളും ശ്വസന പഥത്തെ ആശ്രയിച്ചുണ്ടാകുന്ന അലർജി രോഗങ്ങളിൽ കാണുന്ന ചില ലക്ഷണങ്ങളും തമ്മിൽ കാര്യമായ വ്യത്യാസം ഇല്ലാത്തതിനാൽ ഏത് രോഗമാണ് ബാധിച്ചിരിക്കുന്നതെന്ന് തിരിച്ചറിയുവാനുള്ള പ്രയാസം ആൾക്കാരിൽ കൂടുതൽ ആശങ്ക ഉണ്ടാക്കുകയും ചെയ്യുന്നു.
പൊതുവേ ആയുർവേദ ഡോക്ടർമാരെ കാണുന്ന രോഗികളായ 10 കുട്ടികളിൽ ആറു പേർക്കെങ്കിലും ശ്വസനപഥ സംബന്ധമായ രോഗങ്ങളായിരിക്കും കാണുന്നത്. പത്ത് വയസ്സിനു താഴെയുള്ള കുട്ടികൾക്ക് കോവിഡ് ബാധ ഏൽക്കുവാനുള്ള സാധ്യതയും കൂടുതലാണ് എന്നുള്ളതുകൊണ്ട് ഏറ്റവും കൂടുതൽ മുൻകരുതലുകളെടുക്കേണ്ട ഒരു വിഭാഗമായി കുട്ടികൾ മാറുന്നു.
കാലാവസ്ഥയിൽ വ്യത്യാസമുള്ളപ്പോൾ സംഭവിക്കുന്നതും വർഷം മുഴുവൻ നിലനിൽക്കുന്നതും എന്ന് ഇവയെ രണ്ടായി തിരിക്കാം.
അന്തരീക്ഷത്തിലെ പൊടിപടലം, തണുപ്പ്, ചൂട് തുടങ്ങിയവ കാരണമായും, കഴിക്കുന്ന ഭക്ഷണത്തിൽ നിന്നുള്ള ദോഷങ്ങൾ കൊണ്ടും എപ്പോൾ വേണമെങ്കിലും തുമ്മൽ, ജലദോഷം,തൊണ്ടവേദന, പനി, ചുമ, ശ്വാസംമുട്ട് തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം. എന്നതിനാൽ ഈ പറഞ്ഞ ലക്ഷണങ്ങളൊന്നും തന്നെ കോവിഡ് ബാധ കൊണ്ട് ഉണ്ടായതല്ലെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.
ശ്വസനപഥ സംബന്ധമായ രോഗങ്ങൾ കാലാവസ്ഥയ്ക്കനുസരിച്ചും വ്യക്തിപരമായ വ്യത്യാസങ്ങൾക്കനുസരിച്ചും വ്യത്യസ്തമാകാം. അതുതന്നെ ബാഹ്യമായ കാരണങ്ങൾകൊണ്ടും, അലർജി ഉണ്ടാക്കുന്ന വസ്തുക്കളുടെ ആന്തരികമായ ഉപയോഗം കൊണ്ടും രോഗം വർദ്ധിക്കുകയോ ആരംഭിക്കുകയോ ചെയ്യാം.
പൊടി, പുക, ഫംഗസ് ബാധ,തണുപ്പ്,ചൂട്, വെയിൽ, ചിലതരം മണങ്ങൾ, അക്കേഷ്യ, നെല്ല് തുടങ്ങിയ ചില സസ്യങ്ങളുടെ പരാഗരേണുക്കൾ, കമ്പിളി, മഫ്ലർ തുടങ്ങിയവയിൽ കാണുന്ന സൂക്ഷ്മങ്ങളായ ഫൈബറുകൾ, ചിലതരം ത്വക്ക് രോഗങ്ങളും തലയിൽ കാണുന്ന താരൻ കാരണവുമുള്ള പൊടികൾ,സംസാരിച്ചു കൊണ്ട് യാത്ര ചെയ്യുമ്പോൾ തൊണ്ടയ്ക്ക് തണുപ്പേൽക്കുന്നതും, ചെവിയിലൂടെ തണുപ്പേൽക്കുന്നതും, ചുവരിലെ ഈർപ്പത്തിൽ വളരുന്ന ഫംഗസ് കാരണമുള്ള പരാഗരേണുക്കൾ, വസ്ത്രങ്ങൾ ഉപയോഗിക്കാതെ ഷെൽഫിൽ വച്ചിരിക്കുന്നത് കാരണമുള്ള പരാഗരേണുക്കൾ, വളർത്തു ജീവികളായ കിളികൾ, കോഴി, പൂച്ച, പട്ടി തുടങ്ങിയവയിൽ നിന്നുള്ള കോശ ശകലങ്ങൾ, ചിലതരം സോഫകളിലും മറ്റും ധാരാളമായി പറ്റിപ്പിടിച്ചിരിക്കുന്നതിന് സാധ്യതയുള്ള പൊടികളും, വീടുകളിൽ ഉപയോഗിക്കുന്ന ഫ്ലോർ മാറ്റുകളിൽനിന്ന് ശ്വസിക്കാൻ സാധ്യതയുള്ള പൊടികളും, വസ്ത്രങ്ങളിൽ നിന്ന് ശ്വസിക്കുവാനിടയുള്ള പൊടികൾ തുടങ്ങിയവയാണ് ശ്വസന പഥ അലർജിക്ക് കാരണമാകുന്ന ബാഹ്യ കാരണങ്ങൾ.
മീനുകളുടെ ഗണത്തിൽപ്പെട്ട അയല, ചൂര, കൊഞ്ച്, ഞണ്ട്, ചിപ്പി കണവ എന്നിവയും അച്ചാർ, ബേക്കറി ഐറ്റംസ്, പ്രത്യേകിച്ചും മുട്ട ചേർന്നുള്ള ബ്രഡ്, ബിസ്കറ്റ്, കേക്ക് ,ചിലതരം ഇറച്ചികൾ,കാഷ്യൂനട്ട് ,മുരിങ്ങയ്ക്ക, പാലും പാലുൽപ്പന്നങ്ങളും, മസാല തുടങ്ങിയ കാരണങ്ങളും രോഗത്തെ വർദ്ധിപ്പിക്കുന്ന ആന്തരിക കാരണങ്ങളായി പറയാവുന്നതാണ്.
രോഗകാരണങ്ങൾ പലതുണ്ടെങ്കിലും ഇവയിൽ എല്ലാ കാരണങ്ങളും ഒരാളിൽ അലർജിയെ ഉണ്ടാക്കുകയോ വർദ്ധിപ്പിക്കുകയോ ചെയ്യുന്നില്ല എന്നതാണ് യാഥാർഥ്യം. എന്നാൽ ചില കാരണങ്ങൾ വളരെ കുറഞ്ഞ അളവിൽ പോലും പലരിലും വളരെയേറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.അതിനാൽ കാരണമെന്താണെന്ന് കണ്ടുപിടിക്കുവാൻ സാധിക്കാത്തവർ തുടർച്ചയായി നാലു മാസമെങ്കിലും എല്ലാ കാരണങ്ങളെയും പൂർണ്ണമായി ഒഴിവാക്കുകയും അതോടൊപ്പം ഏതെങ്കിലും കാരണങ്ങൾ രോഗത്തെ വർദ്ധിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ അവ മാത്രം പൂർണ്ണമായും തുടർന്ന് ഉപേക്ഷിക്കേണ്ടതുമാണ്.
കാരണങ്ങൾ എന്തൊക്കെയാണെന്ന് ശരിയായി മനസ്സിലാക്കുവാൻ സാധിച്ചാൽ രോഗശമനം എളുപ്പമാണ്.കാരണം ഇതിൻറെ ചികിത്സകളിൽ ഏറ്റവും പ്രാധാന്യം കാരണങ്ങൾ ഒഴിവാക്കുക എന്നതാണ്. മരുന്നു കഴിച്ചു കൊണ്ടുള്ള ചികിത്സയും ആവശ്യമായി വന്നാൽ ചില സർജറി കളും രണ്ടാം സ്ഥാനമേ അർഹിക്കുന്നുള്ളൂ. അതും കാരണത്തെ ഒഴിവാക്കിയതിനു ശേഷമുള്ള ചികിത്സ മാത്രമാണ് പ്രയോജനപ്പെടുന്നത്.
മരുന്നുകൊണ്ടുള്ള ചികിത്സ പലപ്പോഴും താൽക്കാലിക ഗുണങ്ങൾ മാത്രമാണ് നൽകുന്നത്. അവതന്നെ തുടർച്ചയായി ഉപയോഗിക്കേണ്ടി വരുന്നതിലൂടെ മരുന്നിൻറെ അളവ് ക്രമേണ വർദ്ധിപ്പിക്കേണ്ട ആവശ്യകത ഉണ്ടാകും.എന്നാൽ പോലും മുമ്പ് ലഭിച്ച രോഗശമനം കിട്ടാതിരിക്കുകയും മരുന്നിന്റെ അളവ് വർദ്ധിപ്പിച്ച് ഉപയോഗിക്കേണ്ടി വരുന്നതുകാരണം ക്ഷീണവും തളർച്ചയും ഉറക്കവും വർദ്ധിക്കുകയും ജോലി തന്നെ തടസ്സപ്പെടുകയുംചെയ്യും. ക്രമേണ ജോലിതന്നെ ഉപേക്ഷിക്കേണ്ട സാഹചര്യവും ഉണ്ടായേക്കാം.
രോഗം തുടർച്ചയായി നിലനിന്നത് കൊണ്ടുണ്ടായ ഘടനാപരമായ വ്യത്യാസം പ്രത്യേകിച്ചും മൂക്കിനുള്ളിൽ വളർച്ച, ദശവളർച്ച, മൂക്കിൻറെ പാലം വളയുക തുടങ്ങിയവയ്ക്ക് ചില അടിയന്തിര സാഹചര്യങ്ങളിൽ പെട്ടെന്നുള്ള ശമനത്തിനായി ഓപ്പറേഷൻ തന്നെ വേണ്ടി വന്നേക്കാം. എന്നാൽ തുടർന്നും രോഗ കാരണങ്ങളെ ഒഴിവാക്കുവാൻ സാധിച്ചില്ലെങ്കിൽ കുറച്ചുനാൾ കഴിഞ്ഞ് വീണ്ടും സർജറി തന്നെ ശരണം എന്ന അവസ്ഥയിലേക്ക് പോകുവാനും ഇടയാകും.സർജറി കാരണം താൽക്കാലിക ശമനം മാത്രമേ ലഭിക്കൂ എന്ന് സാരം.
ഒന്നാമതായി രോഗകാരണങ്ങളെ ഒഴിവാക്കിയും, രണ്ടാമതായി രോഗം വർദ്ധിക്കാതിരിക്കാനായി താൽക്കാലിക ശമനം ലഭിക്കുന്ന ചികിത്സകൾ ചെയ്തും മുന്നോട്ടുപോകുന്നവർക്ക് മാത്രമേ മൂന്നാമത്തേതായി പ്രാധാന്യമുള്ള രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിലൂടെ രോഗശമനം ഉണ്ടാകുകയുള്ളൂ. എന്നാൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിലൂടെ രോഗത്തിൻറെ കാരണങ്ങൾ ഉണ്ടായിരുന്നാൽ പോലും രോഗതീവ്രത കുറയ്ക്കുവാൻ സാധിക്കും.
കോവിഡ് പശ്ചാത്തലത്തിലായാലും തുടർച്ചയായ തുമ്മൽ, ജലദോഷം, മൂക്കൊലിപ്പ്, കണ്ണ് ചൊറിച്ചിൽ, തൊണ്ട ചൊറിച്ചിൽ, തൊണ്ടയ്ക്ക് തടസ്സം, തൊണ്ടവേദന,ചുമ, ശ്വാസം മുട്ട് തുടങ്ങിയ എല്ലാ അവസ്ഥകളിലും ആയുർവേദ ചികിത്സ ഫലപ്രദമാണെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ താൽക്കാലിക ശമനമല്ല രോഗത്തിൻറെ ചികിത്സ എന്നത് മനസ്സിലാക്കി രക്തം പരിശോധിച്ച് അതിൽ അലർജിയുടെ സാന്നിദ്ധ്യം മനസ്സിലാക്കിയും ഘടനാപരമായ വ്യത്യാസങ്ങൾ കൂടി പരിഗണിച്ചും എത്ര നാൾ മരുന്നു കഴിക്കണം എന്ന് മുൻകൂട്ടി നിശ്ചയിക്കുകയും രോഗത്തെ വർദ്ധിപ്പിക്കുന്ന കാരണങ്ങളെ ഒഴിവാക്കി കൊണ്ടുതന്നെ ചികിത്സയിൽ ശ്രദ്ധിക്കുകയും വേണം. അല്ലെങ്കിൽ രോഗം ശ്വസന പഥത്തെ കൂടുതൽ ഗൗരവകരമായി ബാധിക്കുകയും അലർജി കാരണമുള്ള തുമ്മൽ ക്രമേണ അലർജി കാരണമുള്ള ശ്വാസംമുട്ടലായി പരിണമിക്കുകയും ചെയ്യാം.
ഡോ.ഷർമദ് ഖാൻ
എം.ഡി(ആയുർവേദ)
സീനിയർ മെഡിക്കൽ ഓഫീസർ
ഗവ.ആയുർവേദ ഡിസ്പെൻസറി
+919447963481